Sunday, June 21, 2020


ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന  'ചിത്രകാരൻ ഡേവിഡ് വിന്ററി' നെയറിയാമോ.....
    മെയ് 10. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളെ വിജയത്തിലേക്ക് നയിച്ചവരിൽ ഒരാളായ, സാഹിത്യ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ പ്രധാനമന്ത്രിയായ ,വിജയം ലോകത്തെ അറിയിക്കാൻ ഭാഷ വേണ്ട രണ്ട് വിരലുകൾ മാത്രം മതി എന്ന് സ്വ  ലോകത്തെ പഠിപ്പിച്ച , വിൻസ്റ്റൺ ചർച്ചിൽ ആദ്യമായി
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തിയത് 1940 ൽ ഇതേ ദിവസമാണ്. 1874 നവംബർ 30 ന് ബ്രിട്ടീഷ് പാർലിമെന്റംഗമായിരുന്ന റാൻഡോൾഫ് പ്രഭുവിന്റേയും അമേരിക്കക്കാരിയായ ജന്നി ജറോമിന്റെയും മകനായി വിൻസ്റ്റൺ ലിയനാർഡ് സ്പെൻസർ ചർച്ചിൽ എന്ന വിൻസ്റ്റൺ ചർച്ചിൽ ജനിച്ചു.സ്കൂൾ വിദ്യാഭ്യാസ കാലത്ത് ശരാശരിയിലും താഴ്ന്ന വിദ്യാർത്ഥിയായിരുന്നു ചർച്ചിൽ.ചരിത്രത്തിലും ഇംഗ്ലീഷിലുമൊഴികെ മറ്റ് വിഷയങ്ങളിൽ പരാജയമായിരുന്ന ചർച്ചിൽ സ്കൂളിൽ കൃത്യത പാലിക്കാത്ത വിദ്യാർത്ഥിയായിരുന്നു. പഠനത്തിൽ താഴ്ന്ന നിലവാരം ആയതിനാൽ തന്റെ മകൻ ഒരു മണ്ടനായിപ്പോയല്ലോ എന്ന് ചർച്ചിലിന്റെ പിതാവ് പരിതപിച്ചിരുന്നു.ചെറുപ്പത്തിൽ അസുഖബാധിതനും ശബ്ദത്തിൽ ഇടർച്ചയും വിക്കും ഉള്ള ആളായിരുന്നു ചർച്ചിൽ. ഒരു വിധം സ്കൂൾ പഠനം പൂർത്തിയാക്കിയ ചർച്ചിൽ, റോയൽ മിലിട്ടറി കോളേജിലെ പ്രവേശനത്തിനായി ശ്രമിച്ച് ആദ്യ രണ്ട് തവണയും പരാജയപ്പെട്ടെങ്കിലും പിൻമാറാൻ തയ്യാറാകാത്ത അദ്ദേഹം മൂന്നാം തവണ കോളേജ് പ്രവേശനം സ്വന്തമാക്കി. കഠിനാധ്വാനം ചർച്ചിലിനെ മാറ്റുകയായിരുന്നു. സ്കൂൾ- കോളേജ് പഠനകാലമല്ല ഒരു വ്യക്തിയെ മഹാനാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ചർച്ചിലിന്റെ ജീവിതം.സൈന്യത്തിലെത്തിയ ചർച്ചിൽ പത്രപ്രവർത്തകനായും തിളങ്ങി. 1899ൽ  ബോവർ യുദ്ധവുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിലെത്തിയ  ചർച്ചിൽ അവിടെ യുദ്ധത്തടവുകാരനായി.തടങ്കൽ പ്പാളയത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ബ്രിട്ടണിലെ വീര പുരുഷനായ ചർച്ചിൽ തുടർന്ന് രാഷട്രീയ ജീവിതത്തിൽ സജീവമായി. യാഥാസ്ഥിതിക കക്ഷി സ്ഥാനാർത്ഥിയായി ഇരുപത്തിയഞ്ചാം വയസിൽ ബ്രിട്ടീഷ് പാർലിമെന്റിലെത്തിയ ചർച്ചിൽ 1904 ൽ ലിബറൽ പാർട്ടിയിലെത്തി. ഒന്നാം ലോക മഹായുദ്ധത്തിൽ സൈനിക വേഷമണിഞ്ഞ ചർച്ചിൽ 1924ൽ ലിബറൽ പാർട്ടി വിട്ട് വീണ്ടും യാഥാസ്ഥിതിക പാർട്ടിയിലെത്തി.രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നു. ഇത്രയും നിർണായകമായ വേളയിൽ 1940 മെയ് 10ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചർച്ചിൽ അധികാരത്തിലെത്തി. രക്തവും കണ്ണീരും കഠിനാധ്വാനവും വിയർപ്പുമല്ലാതെ ബ്രിട്ടീഷ് ജനതയ്ക്കായ് തനിക്ക് ഒന്നും വാഗ്ദാനം  ചെയ്യാനില്ല എന്ന പ്രസംഗത്തിലൂടെ അദ്ദേഹം ആ  ജനതയെ കൈയിലെടുത്തു. തന്റെ പോരായ്മകൾ ജീവിതത്തിൽ ഒരു തടസ്സമാകരുത് എന്ന് ദൃഡനിശ്ചയം ചെയ്ത് വിക്കിനേയും ഇടർച്ചയേയും കഠിന പരിശ്രമത്തിലൂടെ മറികടന്ന് ലോകം ശ്രദ്ധിച്ച പ്രാസംഗികനാവാൻ ചർച്ചിലിന് സാധിച്ചു. മഹാത്മാഗാന്ധിയേയും അദ്ദേഹത്തിന്റെ നയങ്ങളേയും വെറുപ്പിന്റെ ഭാഷയിൽ പ്രതിരോധിച്ച, മഹാത്മജിയെ അർധനഗ്നനായ ഫക്കീർ എന്ന് വിളിച്ച  ചർച്ചിൽ ഇന്ത്യക്കാർ സംസ്കാരമില്ലാത്ത ജനതയാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരുടേത് മാത്രമായിരിക്കണമെന്ന നിലപാടും ആവർത്തിച്ച് കൊണ്ട് സാമ്രാജ്യത്വ വാദിയുടെ മുഖം പല തവണ അദ്ദേഹം കാണിച്ചു. യുദ്ധത്തിൽ ബ്രിട്ടണെ വിജയത്തിലേക്ക് നയിച്ചെങ്കിലും 1945 ജൂലൈയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ചർച്ചിൽ പരാജയപ്പെട്ടു. അഞ്ഞൂറോളം ചിത്രങ്ങൾ വരച്ച വിൻസ്റ്റൺ ചർച്ചിൽ 1947ൽ തന്റെ രണ്ട് ചിത്രങ്ങൾ ഡേവിഡ് വിൻറർ എന്ന പേരിൽ റോയൽ അക്കാദമിയിലേക്ക് അയച്ചു. ചർച്ചിലിന്റ ചിത്രങ്ങൾ കണ്ട പിക്കാസോ ഇങ്ങിനെ പറഞ്ഞു.. ഇദ്ദേഹം ചിത്രരചനയെ ഒരു പ്രൊഫഷൻ ആയി തെരഞ്ഞെടുത്തുവെങ്കിൽ അതിലൂടെ തന്നെ മികച്ച ജീവിതം നയിക്കാൻ തീർച്ചയായും കഴിയുമായിരുന്നു.1951 ൽ വീണ്ടും പ്രധാനമന്ത്രിയായ ചർച്ചിൽ 1959 വരെ പാർലിമെന്റംഗമായി തുടർന്നു.മികച്ച വായനക്കാരനായ ചർച്ചിൽ മഹാന്മാരുടെ ഉദ്ധരണികൾ ശേഖരിക്കുന്ന ശീലത്തിനുടമയായിരുന്നു. പലരും ഇന്നും ഉദ്ധരിക്കുന്ന പല വാചകങ്ങൾക്കുമുടമയായ ചർച്ചിൽ തന്റെ മൈ ഏർലി ലൈഫ് എന്ന പുസ്തകത്തിൽ ഇങ്ങിനെ കുറിച്ചു"It is a good thing for an uneducated man to read books of quotations . The quotations when engraved upon the memory give you good thoughts". തന്നിലെ ശീലങ്ങളെ തുടർച്ചയായ പരിശീലനത്തിലൂടെ മാറ്റിയെടുത്ത് ആത്മ വിശ്വാസത്തെ ജീവിത വിജയത്തിനുള്ള മൂലധനമാക്കിയ ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത അധ്യായങ്ങളിലൊന്നായ വിൻസ്റ്റൺ ചർച്ചിൽ 1965 ജനുവരി 24 ന് മരണത്തിന് കീഴടങ്ങി. ജീവിതത്തിൽ എന്നും റിസ്ക് ഏറ്റെടുക്കാൻ തയ്യാറായിരുന്ന കനത്ത ആപത് ഘട്ടത്തിൽ ഒരു ജനതക്ക് ആത്മവീര്യം പകർന്ന് നൽകിയ ചർച്ചിലിന്റെ വാക്കുകൾ വിജയം ആഗ്രഹിക്കുന്നവർക്ക് വഴി കാട്ടിയാവുന്നു. അദ്ദേഹം പറഞ്ഞു" You must put your head into the lion’s mouth if the per­for­mance is to be a suc­cess.” 
            jitheshmaniyat@gmail.com

No comments: