Sunday, June 21, 2020


രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ  പ്രതിനിധീകരിച്ച "ഇരട്ട വീതിക്കാരൻ"
       ഇന്ന് മെയ് 15. ലോകം നെഞ്ചേറ്റിയ കാൽപന്ത് കളിക്കായി ജീവിതം മാറ്റി വെച്ച, ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ രണ്ട് ലോകകപ്പ് ഫൈനലുകളിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനായ, ലോക കപ്പ് ഫുട്ബാളിൽ ലാറ്റിനമേരിക്കൻ വശ്യത കൊണ്ട് ആരാധകരെ സൃഷ്ടിച്ച അർജന്റീനയ്ക്കായി ലോകകപ്പിൽ ആദ്യ ഗോൾ നേടിയ ലൂയി ഫിലിപ്പെ മോണ്ടി എന്ന ലൂയി മോണ്ടി അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ 1901 ൽ ഇതേ ദിനത്തിലാണ് ജനിച്ചത്. 1.70 മീറ്റർ നീളമേ ഉണ്ടായിരുന്നുവുള്ളൂവെങ്കിലും ശരീരപ്രകൃതി കൊണ്ട് കൂട്ടുകാർക്കിടയിൽ 'Double Ancho'(Double Wide, ഇരട്ട വീതിയുള്ളവൻ) എന്ന ഇരട്ടപ്പേര് മോണ്ടി സ്വന്തമാക്കി.1921ൽ ഹുറക്കാൻ ക്ലബ്ബിലൂടെ ലൂയി മോണ്ടി പ്രഫഷണൽ ഫുട്ബാൾ രംഗത്തേക്ക് എത്തിയത്.അതിന് ശേഷം ബൊക്കാ ജൂനിയേഴ്സിൽ എത്തിയ അദ്ദേഹം മൂന്ന് മാസം മാത്രമേ അവിടെ തുടർന്നുള്ളൂ.1922ൽ സാൻ ലോറൻസിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.1922-1930 സീസണിൽ സാൻ ലോറൻസിനായി 202 മത്സരങ്ങളിൽ 36 ഗോളുകൾ നേടി.ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായി അദ്ദേഹം പേരെടുത്തു. ക്ലബ്ബ് ഫുട്ബാളിലെ മികച്ച പ്രകടനം1924ൽ അദ്ദേഹത്തെ അർജന്റൈൻ ദേശീയ ഫുട്ബാൾ ടീമിൽ അംഗമായി.1927 ൽ ലിമയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ പെറുവിനെ 5 - 1 ന് പരാജയപ്പെടുത്തി കപ്പുയർത്തിയ അർജന്റീന ടീമിലെ കുന്തമുനയായിരുന്നു മോണ്ടി.1928ൽ ഒളിംപിക്സ് ഫുട്ബാൾ ഫൈനലിൽ ഉറുഗ്വേയെക്കതിരെ ആദ്യ മത്സരം സമനിലയിലായതിനെ തുടർന്ന് മൂന്ന് ദിനം കഴിഞ്ഞ് നടന്ന റീപ്ലേയിൽ അർജന്റീന 2 - 1 ന് പരാജയം ഏറ്റുവാങ്ങി.ഒളിംപിക് വെള്ളി മെഡൽ മോണ്ടി വീട്ടിലേക്കെത്തിച്ചു. 1930 ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പിലെ അർജന്റീന ടീമിൽ ഇടം നേടിയ ലൂയി മോണ്ടി 1930 ജൂലായ് 15ന് ഫ്രാൻസിനെതിരെ നടന്ന ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി ചരിത്രത്തിലേക്ക് നടന്ന് കയറി. ലോകകപ്പിലെ അർജന്റീനയുടെ ആ ഗോളിലൂടെ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി അർജന്റീന ലോകകപ്പിലെ അവരുടെ ആദ്യ മത്സരത്തിൽ തന്നെ ആദ്യ ജയം സ്വന്തമാക്കി. സെമി ഫൈനലിൽ അമേരിക്കയെ 6-1ന് പരാജയപ്പെടുത്തിയപ്പോഴും ആദ്യ ഗോൾ മോണ്ടിയുടേതായിരുന്നു. 1930 ജൂലായ് 30 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഫൈനൽ.മോണ്ടിവിഡിയോയിലെ തിങ്ങി നിറഞ്ഞ സെൻറിനാരിയോ സ്റ്റേഡിയത്തിൽ ആതിഥേയരായ ഉറുഗ്വേ അർജന്റീനയെ നേരിടുന്നു.ആദ്യ പകുതി അർജന്റീന 2 - 1 ന് മുന്നിലായിരുന്നു. ഫിഫയുടെ ഔദ്യോഗിക സൈറ്റിലെ അഭിമുഖത്തിൽ മോണ്ടിയുടെ ചെറുമകൾ പറയുന്നു.. മോണ്ടിക്ക് വധഭീഷണി ഉണ്ടായിരുന്നു. അർജന്റീന ജയിച്ചാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന്. അത് അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാക്കാം. മോണ്ടി തന്നെ പറഞ്ഞിട്ടുണ്ട് കാണികളുടെ എതിർപ്പും സ്പോർട്ടിംഗ് സ്പിരിറ്റ് ഇല്ലാത്ത പെരുമാറ്റവും കളിയിലെ ശ്രദ്ധ തെറ്റിച്ചുവെന്ന്.മികച്ച മിഡ്ഫീൽഡറായ മോണ്ടിയുടെ മനസ് വേവലാതി പൂണ്ടിരുന്നു. മത്സരം അവസാനിച്ചപ്പോൾ 4-2ന് ഉറുഗ്വേ ജയിച്ചു.കുടുംബം സുരക്ഷിതമായതിനാൽ മോണ്ടി സമാധാനിച്ചുണ്ടാകാം.
              മികച്ച ഓഫർ ലഭിച്ചതിനാലും തന്റെ ഇറ്റാലിയൻ വേരുകളാലും 1931 ൽ മോണ്ടി ഇറ്റലിയിലെത്തി. യുവാൻറസിൽ ചേർന്നു.ഇറ്റാലിയൻ പൗരത്വം എടുത്തു. മോണ്ടിയെ ഇറ്റലിയിലെത്തിക്കുന്നതിൽ ബനിറ്റോ മുസ്സോളനിയുടെ രാഷ്ട്രീയ നീക്കമുണ്ടായതായും പറയപ്പെടുന്നു.ഭാരക്കൂടുതലും ശരീരപ്രകൃതിയിൽ വന്ന മാറ്റവും കാരണം യുവന്റസിലെത്തി ആദ്യ ഒരു മാസം ഏകാന്ത പരിശീലനം നടത്തേണ്ടി വന്നു മോണ്ടിക്ക്.1939 വരെ യുവാൻറസിൽ തന്നെ തുടർന്ന അദ്ദേഹം ക്ലബ്ബിനായി 215 മത്സരങ്ങൾ കളിച്ചു.19 ഗോളുകൾ.. നാല് തവണ ടീമിനെ ഇറ്റാലിയൻ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു.ഇറ്റാലിയൻ ഫുട്ബാളിന്റെ മുസ്ലോളിനി  എന്ന് വിളിപ്പേർ കേട്ട നാഷണൽ കോച്ച് വിറ്റോറിയോ പോസോ അർജന്റീനയ്ക്കായി മുമ്പ് നാഷണൽ ജേഴ്സിയണിഞ്ഞ ചില കളിക്കാർക്ക് ഇറ്റാലിയൻ ദേശീയ ടീമിൽ അംഗത്വം നൽകി. അന്നത്തെ ഫിഫ നിയമപ്രകാരം ഒരു കളിക്കാരന് രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കാൻ അവസരമുണ്ടായിരുന്നു. പൗരത്വമുണ്ടായിരിക്കണം എന്ന് മാത്രം. 1932ൽ ഇറ്റലിക്ക് വേണ്ടി ഹംഗറിക്കെതിരായി ബൂട്ടണിഞ്ഞു. വിജയത്തുടക്കം. തുടർന്ന് തുടർച്ചയായി പതിനാല് മത്സരങ്ങൾ ഇറ്റലിക്കായി കളിച്ചു. ലോകകപ്പിൽ ഇറ്റലിയുടെ പ്രതിരോധ ദുർഗ്ഗമായി മാറിയ മോണ്ടി അവരെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ഫൈനലിന് തൊട്ടു തലേന്ന് ലഭിച്ച ഒരു ടെലഗ്രാമിനെ കുറിച്ച് മോണ്ടി പറയുന്നു. അതിൽ ഇങ്ങിനെ കുറിച്ചിരുന്നു“Victory or death gentlemen, if the Czechs are correct, we are correct, that first of all. But if they want to win bullying us, the Italian must hit, and the opponent must fall…Good luck tomorrow. Win. If not so, crash.” അത് ബെനിറ്റോ മുസ്സോളിനിയിൽ നിന്നുള്ളതായിരുന്നു. ആദ്യ ലോകകപ്പിൽ തോൽക്കണമെന്ന് പറഞ്ഞ് വധഭീഷണി.രണ്ടാം ലോകകപ്പിൽ ജയിക്കണമെന്ന പേരിൽ വധഭീഷണി.1934 ജൂൺ 10 ഫൈനൽ മത്സരത്തിൽ സ്വന്തം കാണികളുടെ മുന്നിൽ വെച്ച് ഇറ്റലി ചെക്കോസ്ലോവാക്യയെ 2-1 ന് പരാജയപ്പെടുത്തി യൂൾ റിമേ കപ്പ് സ്വന്തമാക്കിയപ്പോൾ മോണ്ടിയും ചരിത്രത്തിലേക്ക് കളിച്ച് കയറി. രണ്ട് ലോകകപ്പുകളിൽ (1930,1934) രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കായി (അർജന്റീന, ഇറ്റലി) ലോകകപ്പ് ഫൈനൽ കളിച്ച ആദ്യ വ്യക്തി.നിലവിൽ ഒരേയൊരു വ്യക്തി. ഇനി തകർക്കപ്പെടാൻ സാധ്യതയില്ലാത്ത റെക്കോർഡ്. ലോകകപ്പ് വിജയത്തിന് ശേഷം 1930 നവമ്പർ 14 ന് ഇറ്റലി ഇംഗ്ലണ്ടിനെതിരെ ആർസനലിൽ ഗ്രൗണ്ടിൽ വെച്ച് കളിച്ച മത്സരത്തെ മറ്റൊരു ലോകകപ്പ് ഫൈനലായാണ് ലോകം കണ്ടത്. കളിയിൽ വിജയിച്ചാൽ ഓരോ കളിക്കാർക്കും ഒരു ആൽഫ റോമിയോ കാറും അന്നത്തെ 150 പൗണ്ടും മുസ്സോളിനി സമ്മാനമായി പ്രഖ്യാപിച്ചു. ബാറ്റിൽ ഓഫ് ഹൈബറി എന്നറിയപ്പെട്ട ഈ കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ശക്തമായ ഒരു ടാക്കിളിലൂടെ മോണ്ടിയുടെ കാൽ ഒടിഞ്ഞു. ഒടിഞ്ഞ കാലുമായി കുറച്ച് മിനുട്ടുകൾ കൂടി കളിക്കളത്തിൽ നിന്നെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോയി. ആദ്യ പന്ത്രണ്ട് മിനിട്ടിൽ ഇംഗ്ലണ്ട് 3 ഗോളുകൾ നേടി.ഒടുവിൽ 3-2ന് ഇറ്റലി പരാജയം സമ്മതിച്ചു.ഇതിന് ശേഷം രണ്ട് കളികളിൽ മാത്രമേ മോണ്ടി ഇറ്റാലിയൻ ദേശീയ കുപ്പായം മോണ്ടി അണിഞ്ഞുള്ളൂ.
               1939 ൽ ഫുട്ബാളിൽ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് കുറച്ച് കാലം യുവാൻറസിന്റെ മാനേജരായി തുടർന്നു.പിന്നീട് അർജന്റീനയിലേക്ക് പോയി, വെള്ളി വെളിച്ചത്തിൽ നിന്നും പിൻമാറിയ ആ കളിക്കാരൻ 1983 സെപ്തംബർ 9 ന് അവിടെ വെച്ച് ലോകത്തോട് വിടവാങ്ങി.കാൽപന്ത് കളിയുടെ വശ്യതയിൽ മതിമറന്ന് അതിനെ നെഞ്ചേറ്റുന്ന ഓരോരുത്തരും മറക്കാൻ പാടില്ലാത്ത പേരാണ് ലൂയി മോണ്ടിയുടെത്- മികച്ച ഡിഫന്ററായിരുന്ന എന്നാൽ ഗോൾ സ്കോറിംഗ് മെഷീൻ അല്ലാതിരുന്ന,ജയിക്കാനും തോൽക്കാനും വധ ഭീഷണി നേരിട്ട, ആദ്യ രണ്ട് ലോകകപ്പ് ഫൈനലുകളും കളിക്കാൻ സാധിച്ച, ലോകകപ്പിലും ഒളിമ്പിക്സിലും കോപ്പ അമേരിക്കയും തന്റെ പ്രതിഭ തെളിയിച്ച അതുല്യ പ്രതിഭ.
               jitheshmaniyat@gmail.com

No comments: